Monday, April 4, 2011

ഒരു പഴയ സഹപാഠി

ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ഒരു സഹപാഠി. ഓര്‍ത്തിരിക്കാന്‍ മാത്രം ദിവസങ്ങളൊന്നും അവന്‍ ഞങ്ങളുടെ ക്ലാസില്‍ പഠിച്ചിട്ടില്ല. സ്ക്കൂള്‍ നിയമങ്ങള്‍ അനുസരിക്കാത്തതിനും ക്ലാസില്‍ കയറാതെ തോന്നിയതുപോലെ നടക്കുന്നതിനും കേസും പുക്കാറും ആക്ഷന്‍ എടുക്കലും ഒക്കെയായി അവന്‍ സ്ഥലം വിട്ടു. അമ്മയുടെ ഒറ്റ മകന്‍. പ്രായമാകുമ്പോള്‍ തനിക്കു തുണയാകേണ്ട മകന്‍ താന്തോന്നിയായി നടക്കുന്നതുകണ്ട് നോവുന്ന ഒരമ്മ.
സ്ക്കൂള്‍ പഠനം കഴിഞ്ഞ് പിന്നേയും കുറേ കാലങ്ങള്‍ക്ക് ശേഷം ഒരു യാത്രക്കിടയില്‍ പഴയ അധ്യാപികയില്‍ നിന്നുമാണ് വീണ്ടും അവനെപ്പറ്റി കേട്ടത്. ഒരു ദിവസം അമ്മയും മകനും കൂടി ടീച്ചറെ വന്നു കണ്ടിരുന്നത്രേ.. ദുശ്ശീലങ്ങളെല്ലാം കളഞ്ഞ് നല്ല കുട്ടിയായി അമ്മയെ നോക്കി കഴിയാന്‍ തീരുമാനിച്ചതായി അവന്‍ പറഞ്ഞു. ആ അമ്മയുടെ മുഖത്ത് ഉണ്ടായിട്ടുണ്ടാകാവുന്ന പ്രതീക്ഷയും ആനന്ദവും ഞാനെന്റെ ടീച്ചറുടെ മുഖത്തും കണ്ടു. പക്ഷെ, സന്തോഷത്തിന്റെ തിരിയണച്ചുകൊണ്ട് പിന്നാലെ വന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. അടുത്ത ദിവസം തന്നെ ഒരു കാറപകടത്തില്‍ ആ കൂട്ടുകാരന്‍.......

Saturday, March 26, 2011

ഒരു തിരിഞ്ഞു നോട്ടം

നിനക്കുവേണ്ടി ഞാന്‍ മാറ്റി വച്ചത് എന്റെ ജീവിതമായിരുന്നു
എനിക്കു കിട്ടിയതോ, നിന്റെ ചട്ടങ്ങളും ചട്ടക്കൂടുകളും .
കുരുക്കഴിക്കാനാവാത്ത സമവാക്യങ്ങള്‍ കൊണ്ട് എനിക്ക് ശ്വാസം മുട്ടുന്നു....
വിശേഷണങ്ങളില്ലാത്ത വിഡ്ഢിത്തങ്ങള്‍ കൊണ്ട് സ്വയം മുറിപ്പെടുന്നു..
ജീവിതത്തില്‍ തിരുത്തലുകളുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍
വിശ്വസിക്കരുതേ....
സംഭവിച്ചതൊന്നും ഒരുകാലത്തും തിരുത്തപ്പെടുന്നില്ല..
ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നവര്‍
ബുദ്ധിമാന്മാര്‍...ജീവിതം അവര്‍ക്കുള്ളതാണ്.