Monday, April 4, 2011

ഒരു പഴയ സഹപാഠി

ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ഒരു സഹപാഠി. ഓര്‍ത്തിരിക്കാന്‍ മാത്രം ദിവസങ്ങളൊന്നും അവന്‍ ഞങ്ങളുടെ ക്ലാസില്‍ പഠിച്ചിട്ടില്ല. സ്ക്കൂള്‍ നിയമങ്ങള്‍ അനുസരിക്കാത്തതിനും ക്ലാസില്‍ കയറാതെ തോന്നിയതുപോലെ നടക്കുന്നതിനും കേസും പുക്കാറും ആക്ഷന്‍ എടുക്കലും ഒക്കെയായി അവന്‍ സ്ഥലം വിട്ടു. അമ്മയുടെ ഒറ്റ മകന്‍. പ്രായമാകുമ്പോള്‍ തനിക്കു തുണയാകേണ്ട മകന്‍ താന്തോന്നിയായി നടക്കുന്നതുകണ്ട് നോവുന്ന ഒരമ്മ.
സ്ക്കൂള്‍ പഠനം കഴിഞ്ഞ് പിന്നേയും കുറേ കാലങ്ങള്‍ക്ക് ശേഷം ഒരു യാത്രക്കിടയില്‍ പഴയ അധ്യാപികയില്‍ നിന്നുമാണ് വീണ്ടും അവനെപ്പറ്റി കേട്ടത്. ഒരു ദിവസം അമ്മയും മകനും കൂടി ടീച്ചറെ വന്നു കണ്ടിരുന്നത്രേ.. ദുശ്ശീലങ്ങളെല്ലാം കളഞ്ഞ് നല്ല കുട്ടിയായി അമ്മയെ നോക്കി കഴിയാന്‍ തീരുമാനിച്ചതായി അവന്‍ പറഞ്ഞു. ആ അമ്മയുടെ മുഖത്ത് ഉണ്ടായിട്ടുണ്ടാകാവുന്ന പ്രതീക്ഷയും ആനന്ദവും ഞാനെന്റെ ടീച്ചറുടെ മുഖത്തും കണ്ടു. പക്ഷെ, സന്തോഷത്തിന്റെ തിരിയണച്ചുകൊണ്ട് പിന്നാലെ വന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. അടുത്ത ദിവസം തന്നെ ഒരു കാറപകടത്തില്‍ ആ കൂട്ടുകാരന്‍.......

Saturday, March 26, 2011

ഒരു തിരിഞ്ഞു നോട്ടം

നിനക്കുവേണ്ടി ഞാന്‍ മാറ്റി വച്ചത് എന്റെ ജീവിതമായിരുന്നു
എനിക്കു കിട്ടിയതോ, നിന്റെ ചട്ടങ്ങളും ചട്ടക്കൂടുകളും .
കുരുക്കഴിക്കാനാവാത്ത സമവാക്യങ്ങള്‍ കൊണ്ട് എനിക്ക് ശ്വാസം മുട്ടുന്നു....
വിശേഷണങ്ങളില്ലാത്ത വിഡ്ഢിത്തങ്ങള്‍ കൊണ്ട് സ്വയം മുറിപ്പെടുന്നു..
ജീവിതത്തില്‍ തിരുത്തലുകളുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍
വിശ്വസിക്കരുതേ....
സംഭവിച്ചതൊന്നും ഒരുകാലത്തും തിരുത്തപ്പെടുന്നില്ല..
ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നവര്‍
ബുദ്ധിമാന്മാര്‍...ജീവിതം അവര്‍ക്കുള്ളതാണ്.

Tuesday, May 4, 2010

പുറത്താക്കപ്പെട്ട രാത്രി എന്നെ ഓര്‍മ്മിപ്പിച്ചത്...


ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു..
അവിചാരിതമായ
എന്നാല്‍
അദൃശ്യമായ
നടപടികളിലൂടെ
ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു..
പുറത്താക്കല്‍ എന്നെ ഓര്‍മ്മിപ്പിക്കുന്ന ചിലതുണ്ട്.
പെണ്ണേ.. നിനക്ക് സ്വന്തമായി ഒന്നുമില്ല
ഇടക്കാലത്ത് ആരുടെയൊക്കെയോ പങ്ക് പറ്റുന്നു എന്നുമാത്രം...
വേരുറപ്പിക്കാന്‍ നിനക്ക് അവകാശമില്ല.

പേരും വിലാസവും സംസ്ക്കാരവും
ഒന്നിനും നിന്റേതാവാന്‍ കഴിയില്ല
തിന്നുന്നചോറിനോടു നന്ദികാണിക്കുന്ന
ഏതൊരു സാധാരണ വളര്‍ത്തു മൃഗത്തെയും പോലെ
മേല്‍പ്പറഞ്ഞവയെല്ലാം
ഉടമസ്ഥനില്‍ നിന്നും അപ്പപ്പോള്‍
കൈപ്പററുക........ അത്രമാത്രം.
പെണ്ണേ.. നിനക്ക് സ്വന്തമായി ഒന്നുമില്ല.

നീയൊരു പിടി കുഴച്ചകളിമണ്ണായിരിക്കുക
കൈമറിഞ്ഞു പോകുമ്പോള്‍
ആവശ്യക്കാര്‍ക്കനുസരിച്ച് രൂപം മാറ്റേണ്ടി വന്നേക്കാം,
അല്ലെങ്കില്‍ ഒരു കുമ്പിള്‍ വെള്ളമായിരിക്കുക
പാത്രത്തിന്റെ രൂപത്തില്‍ അഭിമാനിക്കുക.., നിന്റേതല്ല.

സ്പഷ്ടമായും നീയൊരു ഇത്തിള്‍കണ്ണിയാകുന്നു
പറിച്ചെറിയപ്പെടുന്നിടത്ത് പങ്കുപറ്റി കഴിയുക
നിന്റെ ജീവിത വ്രതമാണ്.

ജീര്‍ണ്ണതകളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍
നിനക്ക് തുണയുണ്ടെന്നു ധിരിച്ചുവോ
അവരെല്ലാം ഞങ്ങളുടെ പങ്കുകാര്‍ മാത്രം

Monday, July 13, 2009

പൂക്കാലം

അവളെന്നോട് ചോദിച്ചത്
പൂക്കാലമാണ്
ഞാനവള്‍ക്ക് നല്‍കിയത്
അക്ഷരങ്ങളും
എന്റെ തൂലിക്കത്തുമ്പിലിരുന്ന്
തെച്ചിയും ചെമ്പരത്തിയും കാക്കപ്പൂവും
അവളെ നോക്കിച്ചിരിച്ചു..
കടലാസ് തുണ്ട് ചേര്‍ത്ത് വച്ച് മണത്തിട്ട്
അവള്‍ ചിരിക്കുന്നത്
ഞാന്‍ ഭാവനയില്‍ കണ്ടു.
അതിന് പൂക്കാലത്തിന്റെ മണമുണ്ടായിരുന്നിരിക്കണം.

Friday, June 26, 2009

വിനാശകാലേ

എന്നെ കണ്ടിരുന്ന കണ്ണുകളില്‍ കാഴ്ച മങ്ങി
ചിന്തകളില്‍ ഉറുമ്പുകടി
നെഞ്ചില്‍ കൊട്ടാത്ത താളം, പിഴച്ചുപോയതിന്റെ
നെടുവീര്‍പ്പ്
വിനാശകാലേ വിപരീത ബുദ്ധി
വര്‍ത്തമാനങ്ങളില്‍
അക്ഷരങ്ങള്‍ മുളച്ചുപൊന്തുന്നു..
അവ അര്‍ത്ഥം മാറ്റുന്നു
മാറിയ അര്‍ത്ഥങ്ങള്‍ തിരിഞ്ഞുനിന്ന്
പല്ലിളിക്കുന്നു
ഈ വഴിയില്‍ വെയില്‍ മാഞ്ഞു...

Monday, April 20, 2009

...............

പ്രണയത്തിന്റെ വിപ്ലവകാലം കഴിഞ്ഞുപോയി
വേനല്‍ കൊണ്ടുരഞ്ഞുമുറിഞ്ഞ വടുക്കള്‍ തടവി
അവ്യക്തമായ ഭൂതവും ഭാവിയും നോക്കി വെറുതെയിരിക്കുന്നു.
ഈ വരള്‍ച്ച ഹൃദയത്തിന്റെ വേരുകളിലേക്ക്
തലമുറയുടെ പേറ് മുറിയിലേക്ക്.
പൊതിയഴിച്ചപ്പേള്‍ തുളുമ്പിപ്പോയ കണ്ണീര്‍ത്തുള്ളികളാണ് എന്റെ പ്രണയം

Thursday, February 5, 2009

വേനല്‍


നീ
മഴയായി

എന്നില്‍ നിറയുന്ന
ഇടവപ്പാതി
കാത്ത്

ഞാന്‍
തളര്‍ന്നു.
വേനലറുതിയില്‍
എന്റെ ഭൂമി വരണ്ടു പിളര്‍ന്നു..

Saturday, January 31, 2009

ഇനി.....




നിഴല്‍ വീണ് ഒഴുകിപോയിട്ടും
അവന്‍ പറഞ്ഞില്ല എന്തിനാണ് വന്നതെന്ന്.
വൃശ്ചികം പടിയിറങ്ങിപ്പോയപ്പോള്‍
ഒതുക്കുകല്ലില്‍ ഇരുന്ന് ഞാന്‍ കരഞ്ഞതും
പത്തായപ്പുരയുടെ തറപ്പലകയ്ക്കിടയില്‍ ചിതറിവീണ
നെല്ല് പെറുക്കിയതും
അവന്‍ കണ്ടിരിക്കും
അല്ലെങ്കില്‍ പിന്നെന്തിനാണ്
പോകുമ്പോള്‍ അവന്‍ ചിരിച്ചത്....

എന്റെ പൊയ്ക്കാലുകളും ചമയങ്ങളുമഴിഞ്ഞ്
ഞാന്‍ ഭൂമിയില്‍ നില്‍ക്കുന്നത്
അവന്‍ കാണുകയും
ഞങ്ങള്‍ക്കിടയില്‍
നേര്‍​ത്തൊരു കൈത്തോടിന്റെ അകലം പോലുമില്ലെന്ന് അറിയുകയും
ചെയ്തിരിക്കും
ഇനി അവനെ എന്നില്‍ നിന്നകറ്റാന്‍ എന്താണുള്ളത്......?

Wednesday, January 14, 2009

നോമ്പ്കാലം

നോമ്പ്കാലം
എനിക്ക് ഉത്സവമായിരുന്നു..
ഞാനൊരു ഇസ്ലാമായതുകൊണ്ട് എന്ന് നിങ്ങള്‍ തല ചെരിച്ചേക്കാം
കൂട്ടുകാരുടെ നോമ്പുതുറയില്‍ ക്ഷണമുള്ളതുകൊണ്ട് എന്ന് ചിരിച്ചേക്കാം
അല്ലെങ്കില്‍
നിങ്ങളെ എങ്ങനെ കുറ്റം പറയാനാവും
എന്നെങ്കിലും നിങ്ങളെന്നെ കണ്ടിട്ടുണ്ടോ.....
ഉച്ചനേരങ്ങളില്‍
ചളുങ്ങിയ ചോറ്റുപാത്രം നെഞ്ചില്‍ ചേര്‍ത്ത്
പിന്‍ മുറ്റത്തേക്കുള്ള നൂണ്ടിറങ്ങലുകളും
കൈതക്കാടിനോരം പറ്റി ആകാശം നോക്കിയിരിപ്പും
ഒഴിഞ്ഞ ചോറ്റുപാത്രവും
ആരും കാണരുതെന്ന ആശയങ്കയില്ലാത്ത ഒരു മാസം
എനിക്കും ഉച്ചയ്ക്കുള്ള ഇടവേളകളില്‍ ക്ലാസ് മുറിയിലിരിക്കാം
തലമുടി മൂടിയ
മുഴുക്കയ്യന്‍ കുപ്പായമിട്ട എന്റെ കൂട്ടുകാര്‍ക്കിടയില്‍ തന്നെ.
ഞാനും നോമ്പെടുക്കുകയാണ്
അല്ലാതെ ഇല്ലാഞ്ഞിട്ടല്ല
എന്ന അര്‍ത്ഥശൂന്യമായ മുഖപടത്തോടെ

Thursday, November 27, 2008

നഷ്ടപ്പെടുമെന്ന് കരുതി സ്വന്തമാക്കാതിരിക്കുന്നത്
രക്ഷപ്പെടലോ?
ഒളിച്ചോടലോ?
വിഡ്ഢിത്തമോ?
എനിക്കറിയില്ല
എന്റെ സുഹൃത്ത് പറയുന്നു
അതാണ് സൗകര്യം എന്ന്.....
എനിക്കത് മനസിലാവുന്നില്ല...

Monday, November 24, 2008

അവന്‍

ചിലപ്പോള്‍ തോന്നും
നമുക്ക് ചുറ്റും ശൂന്യതയാണെന്ന്
കനത്ത ഇരുട്ട് കൊടുങ്കാറ്റായി വീശുകയാണെന്ന്...
അപ്പോള്‍ നമുക്ക്
ആശ്വാസ വചനങ്ങള്‍ക്ക് പ്രത്യകിച്ച് അര്‍ത്ഥമൊന്നും ഇല്ലാത്തതായി തോന്നും
എന്തുകൊണ്ടെന്നു ചോദിച്ചാല്‍
അത് നമ്മളെ സ്പര്‍ശിക്കാത്തതുകൊണ്ട് എന്ന് നിസ്സാരമായി ഉത്തരം പറയാം.
പക്ഷെ ചില വര്‍ത്തമാനങ്ങള്‍.... അവ ആശ്വസിപ്പിക്കാന്‍ പറയുന്നവയല്ലെങ്കില്‍ കൂടി
എല്ലാം കഴുകി വൃത്തിയാക്കി മനസിനെ നമുക്ക് തിരിച്ചു തരും...
അതെന്താണ്......
അതെന്താണെങ്കിലും
അതാണ് അവന് എന്നിലുള്ള സ്വാധീനം
എന്നിലെ എന്തും
എങ്ങനെയും
മാറ്റി മറിക്കാന്‍
പുതുക്കിപണിയാന്‍
തേച്ചുമിനുക്കാന്‍
കഴിയുന്ന
സാന്നിധ്യം.......

Monday, November 17, 2008

മഴ


ഇന്നലെ മഴ പെയ്തു........
മഴ.................
ഉറക്കഗുളിക കൈവശമില്ലാത്തതോര്‍ത്ത് വിലപിച്ചിരുന്ന വൈകുന്നേരത്ത്
ഒരു മഴ
അതിനു തണുപ്പുണ്ടായിരുന്നില്ല
പൊള്ളുന്ന മഴ..

വേനലില്‍ എന്നെക്കാത്തിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍

രക്ഷപ്പെടല്‍

അവിചാരിതമായ കൂട്ടിമുട്ടലുകള്‍ ഒഴിവാക്കാന്‍ എന്തു ചെയ്യണമെന്നാലോചിച്ച
ഞങ്ങള്‍ ഒരു നല്ല വൈകുന്നേരം മുഴുവന്‍ വെറുതേ കളഞ്ഞു
ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായിരുന്നു
രഹസ്യങ്ങള്‍ ആരോടും പങ്കുവയ്ക്കരുതെന്ന പതിവു വാചകങ്ങള്‍ ഞങ്ങള്‍ മറന്നുപോയി
അതോ രഹസ്യങ്ങള്‍ ഇല്ലാതിരുന്നിട്ടോ...
എന്തായാലും ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായിരുന്നു....
ഉള്ളാലെ പുഞ്ചിരിച്ചുകൊണ്ട് വിതുമ്പുന്ന ചുണ്ടുകളോടെ ഒരു യാത്ര പറച്ചിലാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നതെങ്കില്‍
എനിക്കു തെറ്റിപ്പോയി
പുറമേ ചിരിച്ചും ഉള്ളാലെ കരഞ്ഞും കൊണ്ടാണ് ഞാന്‍ യാത്ര പറഞ്ഞത്
അത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല
അടിസ്ഥാനമില്ലാത്ത
ആവശ്യമില്ലാത്ത
നഷ്ടബോധമോ എന്നോര്‍ത്ത് ഞാന്‍ തലകുടഞ്ഞു
സത്യത്തില്‍ അതില്‍ നഷ്ടപ്പെടല്‍ ലവലേശം ഇല്ലായിരുന്നു..
രക്ഷപ്പെടല്‍ മാത്രം....

Thursday, August 7, 2008

ഒരു നീറ്റല് സമ്മാനിച്ച് കടന്നുപോയ കാണാത്ത സഹോദരിക്ക്
നിസ്സഹായതയുടെ നോവ് കനത്ത മനസ്സുകള്ക്ക്
വഴിമാറിപ്പോയ തുടര് നൊമ്പരങ്ങള്ക്ക്
എവിടെയോ എവിടെയോ പിടയുന്ന ചില ഹൃദയങ്ങള്ക്ക്
എന്നെ അറിയാത്ത പ്രിയപ്പെട്ടവര്ക്ക്

വാക്കുകള് കിട്ടാത്ത വികാരങ്ങളുടെ ഗദ്ഗദങ്ങള്ക്ക്
ഇനി.....ഇനി......
.........................................................

Wednesday, August 6, 2008

മാനിഷാദകള്ക്ക്
ചെവികൊടുക്കാത്ത ഒരു തലമുറയുടെ പ്രതീകമായി നിലകൊള്ളാന് മനസറയ്ക്കുമ്പോഴും
എനിക്കും നിങ്ങള്ക്കും മുന്നില്
പിന്നില്
ഇടം വലം
മേലും കീഴും
വീണ്ടും വീണ്ടും നിയുന്നു
കാട്ടാളന്മാര്
കാട്ടാളന്മാര്

മാനിഷാദ...........മാനിഷാദ...................

Tuesday, August 5, 2008

അതങ്ങനെയാണ് ചിലപ്പോള് നമ്മുടെ മനസ്
ഒറ്റ നിമിഷം കൊണ്ടു വര്ഷങ്ങള്ക്കു അപ്പുറത്ത് മേയാന് പോകും: അനുവാദം ചോദിയ്ക്കാതെ
ആരെയും കാത്തു നില്ക്കാതെ
അങ്ങനെ അങ്ങനെ പതിയെ പതിയെ അതിന്റെ ചുവടുകള്ക്കു ആക്കം കൂടും
പിന്നെ ഒരു പാച്ചിലാണ്
തെക്കും വടക്കുമറിയാത്ത
മേലും കീഴും നോക്കാതെ
ഒടുവിലൊടുവില് നമ്മുടെ
കൈകളില് നിന്നും കടിഞ്ഞാന് വഴുതിപ്പോയ്ക്കഴിഞ്ഞാല്
അത് കണ്ണീരും കരച്ചിലും
ചിരിയും കലമ്ബലുമാവും
കാറ്റും കടലുമാകും
എന്റെ ഓര്മ്മയില് ഇപ്പൊ മൂന്നു വര്ഷം മുന്പുള്ള ഒരു ആഗസ്ററ് മാസമാണ്
മനസ്സു പക്ഷെ തിരിച്ചു പോവുകയല്ല നല്ലതിലേക്ക് നല്ലതിലേക്ക് മുന്നേറുകയാണ്

Monday, August 4, 2008

കടലാസ് പൂക്കള്

വേനലില് ഞങ്ങള്
കടലാസ് പൂക്കള്ക്ക് നിറം കൊടുക്കാന് ശ്രമിച്ചു
നിറമില്ലാതെ മണമില്ലാതെ അവ കാറ്റില് പറന്നുപോയി

Monday, July 14, 2008

മഹാരാജാസിന്
എനിക്ക് സ്വപ്നങ്ങള് ഉണ്ടായിരുന്നില്ല
നീയാനെനിക്ക് സ്വപ്നങ്ങള് തന്നത്, തിരിചെടുത്തതും
പലിശ തന്നുതീര്ക്കാനെനിക്ക് കഴിയുന്നില്ലല്ലോ
ആധാരം ഞാന് പണയം വച്ചിരുന്നില്ലേ,
ഹൃദയം നീ ജപ്തിചെയ്തു കൊള്ളുക.

Wednesday, July 9, 2008

വായനക്കാര്ക്ക് നന്ദി
തുടര്ന്നും വിലയിരുത്തലുകള് പ്രതീക്ഷിക്കുന്നു

Tuesday, July 8, 2008

അന്വേഷണം
നിങ്ങള് ഏത് മതത്തിലാണ് ജനിച്ചത്?
ഓഫീസര് ചോദിച്ചു
ഞാന് ആശുപത്രിയിലാണ് ജനിച്ചത്
അവള് പറഞ്ഞു
അപ്പോള് ജാതിയോ?
ഓഫീസറുടെ മുഖം ചുവന്നു
അയാളുടെ കാര്യം എനിക്കറിയില്ല
അവള് കൈ മലര്ത്തി